Wednesday, June 22, 2016



ജൂൺ  21 : ലോക സംഗീത ദിനം

ജൂണ്‍ 21- ലോകസംഗീതദിനം. 1976-ല്‍ അമേരിക്കന്‍ സംഗീതജ്ഞനായ ജോയല്‍ കോയനാണ് ആദ്യമായി സംഗീതദിനം എന്ന ആശയം കൊണ്ടുവന്നത്. ഈ ദിനത്തില്‍ എവിടെയും ആര്‍ക്കും ആടിപ്പാടാമെന്നും അദ്ദേഹം പ്രസ്താവിച്ചു. ജോയല്‍ കോയന്റെ ഈ ആശയം അമേരിക്കയില്‍ യാഥാര്‍ത്ഥ്യമായില്ല. എന്നാല്‍ ആറുവര്‍ഷങ്ങള്‍ക്കു ശേഷം ഫ്രാന്‍സില്‍ ഈ ആശയം നടപ്പാക്കി. അങ്ങനെ 1982 മുതല്‍ ഫെത് ദ ല മ്യൂസിക് എന്നറിയപ്പെടുന്ന ലോക സംഗീതദിനം ആചരിച്ചു തുടങ്ങി. ഇന്ന് ലോകത്ത് നൂറിലേറെ രാജ്യങ്ങള്‍ അവരുടേതായ രീതിയില്‍ സംഗീതദിനം ആഘോഷിക്കുന്നു.
ജപകോടി ഗുണം ധ്യാനം,ധ്യാന കോടി ഗുണോ ലയ
ലയകോടി ഗുണം ഗാനം ,ഗാനാത്പരതരം നഹി.
ഒരു കോടി പ്രാവശ്യം ജപിക്കുന്നതിന് തുല്യമാണ് ഒരു തവണ ധ്യാന നിമഗ്നമാകുന്നത്, ഒരു കോടീപ്രാവശ്യം ധ്യാനിക്കുന്നതിനു തുല്യമാണ് ലയിക്കുന്നത് ഒരു .കോടി പ്രാവശ്യം ലയം പ്രാപിക്കുന്നതിന് തുല്യമാണ് ഒരു തവണ ഗാനം ആലപിക്കുന്നത് (അല്ലെങ്കിൽ ഗാനത്തിൽ മുഴുകി ഇരിക്കുന്നത്) അതിനാൽ ഗാനത്തെക്കാൾ ശ്രേഷ്ടമായി മറ്റൊന്നുമില്ല . സംഗീതത്തിന്റെ മഹത്വത്തെ കുറിച്ച് പ്രകീര്‍ത്തിക്കുന്ന ഈ വരികളിലൂടെ നമുക്ക് മനസ്സിലാക്കാം സംഗീതത്തിനപ്പുറം മറ്റൊന്നുമില്ല . ദേശ ഭാഷ ജാതി മത വര്‍ണ്ണ ലിംഗ ഭേദമെന്യേ സംഗീതം ഏവരുടെയും മനസ്സില്‍ ആനന്ദം ഉണ്ടാക്കുന്നു .
സംഗീതം എന്ന വാക്കിനർത്ഥം സമ്യമാകുന്ന ഗീതം എന്നാണ് . ഈശ്വരന്‍റെ വരദാനമാണ് സംഗീതം എന്നും അത് വേദനയെ പോലും വേദാന്തമാക്കുന്ന ഒന്നാണെന്നും എഴുതിയ യൂസഫലി കേച്ചേരിയുടെ വാക്കുകള്‍ എത്ര അര്‍ത്ഥസമ്പൂര്‍ണ്ണമാണ് .ശ്രോതാക്കളില്‍ സന്തോഷവും സങ്കടവും ഉണ്ടാക്കാനും മനസ്സിനു ശാന്തിയും സമാധാനവും നല്‍കാനും, ഉറങ്ങികിടക്കുന്ന പ്രണയത്തെ ഉണര്ത്താനും , പിരിമുറുക്കങ്ങള്‍ അകറ്റാനും ശക്തിയുള്ള ഒന്നാണ് സംഗീതം ..മഴ പെയ്യിക്കാനും രോഗം അകറ്റാനും വരെ സംഗീതത്തിനു കഴിവുണ്ട് .
ഇന്ന് ലോകമെമ്പാടും സംഗീത പ്രേമികള്‍ സംഗീതദിനം കൊണ്ടാടുമ്പോള്‍ നമ്മളോര്‍ക്കേണ്ടത് ത്യാഗരാജസ്വാമികള്‍ 'ധന്യാസി'യില്‍ ചിട്ടപ്പെടുത്തിയ ഈ തെലുങ്കു കൃതിയാണ്.
"സംഗീത ജ്ഞാനമു ഭക്തി വിനാ"
മനസ്സറിഞ്ഞു ഭക്തിയോടെ ആരാധിക്കുമ്പോഴാണ് സംഗീതത്തെക്കുറിച്ചുള്ള അറിവ് പൂര്‍ണതയിലെത്തുന്നത് . .ഭക്തിയും സംഗീതവും ഒന്നിച്ചു ചേരുന്ന അനുഭൂതി. അത് നമ്മെ വേറൊരു ലോകത്തെത്തിക്കും- അവാച്യമായ ഒരു സംഗീതലോകത്ത്. അര്‍പണബോധത്തോടെ അര്‍ഥം ഉള്‍ക്കൊണ്ട് പാടുമ്പോഴാണ് സംഗീതം പൂര്‍ണമാകുന്നത്.
സംഗീതം നല്‍കുന്ന ആനന്ദം മറ്റൊന്നിനും നല്‍കാനാവില്ല . ഒരു പുസ്തകം വായിക്കുമ്പോഴോ സിനിമ കാണുമ്പോഴോ ഉണ്ടാകുന്ന സുഖമല്ല, സംഗീതത്തിലൂടെ നമുക്ക് കിട്ടുന്നത്. പറഞ്ഞറിയിക്കാനാവാത്ത ഈ സുഖം ആസ്വാദകര്‍ക്കും ആലപിക്കുന്നവര്‍ക്കും അനുഭവിക്കാനാവും .
ലോക സംഗീതത്തില്‍ ഭാരതീയ സംഗീതത്തിനു വളരെ മഹത്തായ സ്ഥാനമാണ് ഉള്ളത് .ലോകത്തിന്റെ നിറുകയില്‍ സംഗീതത്തിന്റെ മന്ത്രസ്ഥായിയായി നിലകൊള്ളുന്ന രണ്ട് സംഗീത ശാഖകളാണ് കർണ്ണാടക സംഗീതവും,ഹിന്ദുസ്ഥാനി സംഗീതവും.
ഹിന്ദുമതം സംഗീതത്തിന് കൂടുതൽ പ്രാധാന്യം കൽപ്പിക്കുന്നു. ശിവൻ നാദാത്മകനും,ശക്തി നാദസ്വരൂപിനിയുമാണു. ദേവതകളെല്ലാം സംഗീത ഉപകരണങ്ങൾ വായിച്ചിരുന്നതായി നാം സങ്കൽപ്പിക്കുന്നു. ശ്രീ കൃഷ്ണഭഗവാനും വേണുഗാന വിശാരദനായിരുന്നു
ഈ ദിനത്തില്‍ സംഗീതമാകുന്ന സാഗരത്തില്‍ നീന്തി തുടിച്ച് ഉയരങ്ങള്‍ താണ്ടിയ മഹാ പ്രതിഭകളെ നമുക്ക് ഓര്‍ക്കാം അവര്‍ക്ക് പ്രണാമം അര്‍പ്പിക്കുകയും ചെയ്യാം ..


Sunday, June 19, 2016

പി.എന്‍. പണിക്കര്‍: വായനയുടെ വഴികാട്ടി

പി.എന്‍. പണിക്കര്‍: വായനയുടെ വഴികാട്ടി


ചങ്ങനാശ്ശേരിക്കടുത്തുള്ള നീലംപേരൂരില്‍ ജനിച്ച പണിക്കര്‍ മലയാളം ഹയര്‍ പരീക്ഷ പാസായശേഷം നീലംപേരൂര്‍ മിഡില്‍ സ്കൂള്‍ അധ്യാപകനായി.ഇദ്ദേഹത്തിന്‍റെ ശ്രമഫലമായി ജന്മദേശത്തു സ്ഥാപിതമായ വായനശാലയാണ് പില്‍ക്കാലത്ത് സനാതന ധര്‍മവായനശാലയായി പ്രസിദ്ധമായത്.

സനാതന ധര്‍മവായനശാലയുടെയും പി.കെ. മെമ്മോറിയന്‍ ഗ്രന്ഥശാലയുടെയും സ്ഥാപകനും ആദ്യ സെക്രട്ടറിയുമായിരുന്നു. 1945-ല്‍ അന്നു നിലവിലുണ്ടായിരുന്ന 47 ഗ്രന്ഥശാലകളുടെ പ്രവര്‍ത്തകരുടെ സമ്മേളനം വിളിച്ചുകൂട്ടി. ആ സമ്മേളനത്തിന്‍റെ തീരുമാനപ്രകാരം 1947-ല്‍ രൂപീകൃതമായ തിരു-കൊച്ചി ഗ്രന്ഥശാലാസംഘമാണ് 1957-ല്‍ കേരള ഗ്രന്ഥശാലാ സംഘമായത്.

സ്കൂള്‍ അധ്യാപകനായിരിക്കുമ്പോള്‍തന്നെ അന്നത്തെ ഗവണ്‍മെന്‍റില്‍ നിന്നും അനുവാദം നേടി പണിക്കര്‍ മുഴുവന്‍ സമയഗ്രന്ഥശാലാ പ്രവര്‍ത്തകനായി. ''വായിച്ചുവളരുക, ചിന്തിച്ചു വിവേകം നേടുക'' എന്നീ മുദ്രാവാക്യങ്ങളുമായി 1972-ല്‍ ഗ്രന്ഥശാലാ സംഘത്തിന്‍റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിക്കപ്പെട്ട സാംസ്കാരിക ജാഥയ്ക്കും അദ്ദേഹം നേതൃത്വം നല്കി.

ദീര്‍ഘകാലം കേരളഗ്രന്ഥശാലാ സംഘം സെക്രട്ടറിയായും അതിന്‍റെ മുഖപത്രമായ ഗ്രന്ഥലോകത്തിന്‍റെ പത്രാധിപരായും പ്രവര്‍ത്തിച്ച പണിക്കര്‍ 1977-ല്‍ ആസ്ഥാനത്തുനിന്ന് വിരമിച്ചു.


അനൗപചാരിക വിദ്യാഭ്യാസവികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കാന്‍ഫെഡിന്‍റെ സെക്രട്ടറിയായും (1978 മുതല്‍) സ്റ്റേറ്റ് റിഡേഴ്സ് സെന്‍ററിന്‍റെ ഓണററി എക്സിക്യൂട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു.കാന്‍ഫെഡ് ന്യൂസ്, അനൗപചാരിക വിദ്യാഭ്യാസം, നാട്ടുവെളിച്ചം, നമ്മുടെ പത്രം എന്നിവയുടെ പത്രാധിപത്യവും വഹിച്ചു.

1995 ജൂണ്‍ 19ന് പി.എന്‍.പണിക്കര്‍ അന്തരിച്ചു.


ആൺ  കുട്ടികൾക്കായുള്ള  ക്ലാസ്സ്