Tuesday, June 30, 2015

ഡോക്ടേഴ്സ് ദിനം

ജൂണ്‍ 25 :ലോക നാവിക ദിനം

ജൂണ്‍ 25 :ലോക നാവിക ദിനം 

 

ജൂണ്‍ 25 :അന്താരാഷ്‌ട്ര മയക്കുമരുന്നു ദിനം

      

  ജൂണ്‍ 25 :അന്താരാഷ്‌ട്ര മയക്കുമരുന്നു ദിനം

 

ലോകമെമ്പാടും  പകർച്ചവ്യാധി പോലെ  പടർന്നുകൊണ്ടിരിക്കുന്ന  മയക്കുമരുന്നുകൾക്കെതിരെ  വിദ്യാലയങ്ങളിലും  നാട്ടിലും  അവബോധം നല്കുക എന്നതാണ്  ഈ ദിനത്തിന്റെ പ്രാധാന്യം


Sunday, June 28, 2015

ജൂണ്‍ 23

ജൂണ്‍ 23 : ഐക്യരാഷ്ട്ര സഭയുടെ  പൊതുജന സേവന ദിനം 

   പൊതുജന സേവനത്തിന്റെ പ്രസക്തി  ഓർമ്മിപ്പിക്കാനും  സേവന മേഖലകളിലേക്ക്  കൂടുതൽ പേരെ ആകർഷിക്കാനും  ആയാണ്  ഐക്യരാഷ്ട്രസഭ  ഈ ദിനാചരണം നടത്തുന്നത് 

ജൂണ്‍ 21-ലോക സംഗീത ദിനം

ജൂണ്‍ 21-ലോക സംഗീത ദിനം 


സമാധാനത്തിന്റെയും നന്മയുടെയും സന്ദേശം സംഗീതത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വീണ്ടും ഒരു സംഗീതദിനം എത്തി. നല്ലതിനെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ മടിക്കാത്ത ഭാരതം വിദേശരാജ്യങ്ങളില്‍ നിന്ന് ഏറ്റു വാങ്ങിയ സംസ്‌കാരങ്ങളില്‍ ഒന്നാണ് ലോക സംഗീത ദിനം.
1982ല്‍ ഫ്രാന്‍സാണ് ആദ്യമായി ജൂണ്‍ 21 സംഗീതത്തിന്റെ ദിവസമായി ആഘോഷിക്കാന്‍ തുടങ്ങിയത്. വൈകാതെ മറ്റു രാജ്യങ്ങളും ആ ദിനം ഏറ്റെടുത്തു. ഇന്ന് ഇന്ത്യ അടക്കമുള്ള 32ല്‍ അധികം രാജ്യങ്ങള്‍ ജൂണ്‍ 21 സംഗീതദിനമായി ആചരിക്കുന്നു.
സംഗീതജ്ഞര്‍ പൊതുസ്ഥലങ്ങളില്‍ ഒത്തുചേര്‍ന്ന് വിവിധ തരം സംഗീത പരിപാടികള്‍ ശ്രോതാക്കള്‍ക്കായി സൗജന്യമായി നടത്തിയാണ് ലോക സംഗീതദിനം ആഘോഷിക്കുന്നത്.


ജപകോടി ഗുണം ധ്യാനം,ധ്യാന കോടി ഗുണോ ലയ

ലയകോടി ഗുണം ഗാനം ,ഗാനാത്പരതരം നഹി.

നിർമ്മലമായ മനസുകൊണ്ട് ,കോടി പ്രാവശ്യം ജപിക്കുന്നതിന് തുല്യമാണ് ഒരു തവണ ധ്യാന നിമഗ്നമാകുന്നത്, കോടീപ്രാവശ്യം ധ്യാനിക്കുന്നതിനേക്കാൾ തുല്യമാണ് ഒരു തവണ ലയം പ്രാപിക്കുന്നത്.കോടി പ്രാവശ്യം  ലയം പ്രാപിക്കുന്നതിന് തുല്യമാണ് ഒരു തവണ ഗാനം ആലപിക്കുന്നത് (അല്ലെങ്കിൽ ഗാനത്തിൽ മുഴുകി ഇരിക്കുന്നത്) അതിനാൽ ഗാനത്തെക്കാൾ ശ്രേഷ്ടമായത് മറ്റൊന്നില്ല. മോക്ഷപ്രാപ്തിക്ക് സാധാരണക്കാർക്ക് ,എറ്റവും ലളിതമായ മാർഗ്ഗവും സംഗീതമാണ്.

ഭാഷ കൊണ്ടല്ലാ ഹൃദയം കൊണ്ട് ആസ്വദിക്കപ്പെടേണ്ടതാണ് സംഗീതം. അത് മനസ്സിനെ ആനന്ദത്തിലേക്ക് നയിക്കും
സംഗീതദിനം വന്ന വഴി
1979-ൽ അമേരിക്കൻ സംഗീജ്ഞനായ ജോയൽ കോയനാണ് ആദ്യമായി സംഗീത ദിനം എന്ന ആശയം കൊണ്ട് വന്നത്.ഈ ദിനത്തിൽ ആർക്കും എവിടേയും ആടിപ്പാടാം എന്നും അദ്ദേഹം പ്രസ്താവിച്ചു.ജോയൽ കോയലിന്റെ ഈ ആശയം അമേരിക്കയിൽ യാഥാർത്ഥ്യമായില്ല. എന്നാൽ ആറുവർഷങ്ങൾക്ക് ശേഷം ഫ്രാൻസിൽ ഈ ആശയം നടപ്പിലായി .അങ്ങനെ 1982 മുതൽ            ‘ഫെത് ദല മ്യൂസിക്ക്‘ (fete da la musique) എന്നറിയപ്പെടുന്ന ലോക സംഗീത ദിനം ആചരിച്ചു തുടങ്ങി. ഇന്ന് ലോകത്ത് നൂറിലേറെ രാജ്യങ്ങൾ അവരുടേതായ രീതികളിൽ സംഗീത ദിനം ആഘോഷിക്കുന്നൂ..

                                                                                                         തനത് സംഗീതം
“ഇലത്താളം,ധിമില,മദ്ദളം ഇടയ്ക്കയും ചേർന്നുപാട്
കൊമ്പു കുറുകുഴൽ അൻപിനലകടൽ ഓം കാര പൊരുൾ പാട്
നിളയിൽ പൊന്നലകൾ പാട്,മുടിയഴിഞ്ഞും കാറ്റിലാടും
മുളം കാടുകൾ പാട്.... ഉണ്ണിക്കിടാങ്ങൾ പാട്.”
ബഹുമാന്യനായ ശ്രീ ഓ.എൻ.വി. കുറുപ്പ് എഴുതിയ ഈ കവിത വർഷങ്ങൾക്ക് മുൻപ് ഡൽഹി ആകശവാണി നിലയത്തിൽ സംഗീതം ചെയ്ത് 30 ഗായികാ,ഗായകന്മാരെ കൊണ്ട് ഞാൻ അവതരിപ്പിച്ചതു ഒരു കുളിരോടെ ഓർക്കുന്നു.അതു എയെറിൽ വന്നതു ഒരു ജൂൺ ഇരുപത്തി ഒന്നിനാണ്..കേരളമേ സ്വസ്തി.

വഞ്ചിപ്പാട്ട്,കൊയ്ത്പാട്ട്,മാപ്പിളപ്പാട്ട്,പുള്ളുവൻപാട്ട്,വടക്കൻ പാട്ട്,വേലൻ പാട്ട്, നന്തുണിപ്പാട്ട്,കളമെഴുത്ത് പാട്ട്, തെയ്യം,തിറ,പടയണി, കോൽക്കളി, കുംഭക്കളി, കുമ്മാട്ടിക്കളി, തുടങ്ങി ഒട്ടേറെ നൃത്ത ഗാന ശാഖകളുടെ നിറത്തിങ്കളാണ് നമ്മുടെ കൊച്ച് കേരളം. അവ    കേരളത്തിന്റെ നാടോടിസംഗീതസംസ്കാരത്തെ മികവുറ്റതാക്കുന്നു.വരികളിലെ താളം കൊണ്ടും,ഇമ്പമാർന്ന ആലാപന ശൈലികൊണ്ടും ഇവയെല്ലം തന്നെ മലയാളികൾക്കും, വിദേശികൾക്കും എറെ പ്രീയപ്പെട്ടതുമാണ്.ഓട്ടം തുള്ളൽ, തിരുവാതിര, ഒപ്പന, മോഹിനിയാട്ടം, കഥകളി, സോപാന സംഗീതം തുടങ്ങി ഒട്ടേറെ സംഭാവനകൾ സംഗീത ലോകത്തിന് നമ്മുടെ പൂർവ്വികർ നൽകിയിട്ടുണ്ട്.മാറല പിടിച്ച് കിടന്നിരുന്ന അത്തരം സംഗീതത്തിന് ഇപ്പോൾ പുതു വെളിച്ചം കാട്ടിക്കൊണ്ട് വീണ്ടും പിറവി എടുക്കുന്നത് ഒരു ഉൾക്കുളിരോടെ തന്നെ നമ്മൾ നോക്കി കാണുന്നു.


ബിഹു
ആസാമിലെ ഉത്സവമാണ് ബിഹു.പുതു വത്സര ദിനമായി ആഘോഷിക്കുന്ന ബിഹു കൃഷിക്ക് തുടക്കമിടുന്ന അവസരത്തിൽ അവശ്യമായി തീർന്നിരിക്കുന്നു.ബിഹുവിനോടനുബന്ധിച്ച് പാടുന്ന നാടോടിപാട്ടുകൾ ഭൂമി ദേവിയെ ഉണർത്തുമെന്നും,അതു വഴി നല്ല വിളകൾ കിട്ടുമെന്നും ആസാമിലെ കർഷകർ വിശ്വസിക്കുന്നു.ധോൽ (ഡോൽക്കി,ഡോലക്ക്)എന്ന സംഗീത ഉപകരണമാണ് ഇതിനു ഉപയോഗിക്കുന്നത്.

                                                                                                                           ബങ്കറ
പഞ്ചാബിലെ പരമ്പരാഗതമായ നൃത്തമാണ് ബങ്കറ. ആദ്യകാലത്ത് കൊയ്ത്തിനു വേണ്ടി ഉപയോഗിച്ചിരുന്ന ഈ നൃത്തരൂപം പിന്നെ വിവാഹത്തിനും,പുതുവത്സരാഘോഷത്തിനും ഒഴിച്ച്കൂടാനാവാത്ത ഒന്നായി തീർന്നു.പോപ്പ് സംഗീതത്തിന്റെ വരവോടെ ബങ്കറ സംഗീതം ഇൻഡ്യക്ക് വെളിയിലും വ്യാപിച്ചു.RAW യുടെ റെസ്സലിംഗ് വേദിയിൽ ഗ്രേറ്റ് ഖാലി വരുമ്പോൾ പശ്ചാത്തലമായി ഇത് ഇടുമ്പോൾ കാണികൾ ഹർഷാരവത്തോടെ എണീറ്റ് നൃത്തചെയ്യുന്നത് കാണാം.മാഹിയ,ധോല എന്നിവയും പഞ്ചാബിലെ പേരു കേട്ട നാടോടി ഗീതങ്ങളാണ്.


ദാണ്ടിയ
ഗുജറാത്തിലെ,നൃത്തവും ഗാനവും ചേർന്ന നാടോടി സംഗീത രൂപമാണ് ദാണ്ടിയ.പോപ്പ് സംഗീതത്തിലൂടെ ലോക പ്രശസ്തമായ ഈ നൃത്തം  നവരാത്രികാലത്താണ്കൂടുതലായും അവതരിപ്പിക്കുന്നത്.ഗർബ ഗുജറത്തിൽ നിലനിൽക്കുന്ന മറ്റൊരു നാടോടി കലാ രൂപമാണ്.


ലാവണി
മഹാരാഷ്ട്രയിലെ ജനപ്രീയ നൃത്ത സംഗീതരൂപമാണു ലാവണി.പരമ്പരാഗതമായി സ്ത്രീകളാണ് ലാവണി അവതരിപ്പിക്കുന്നത് ദ്രുതതാളത്തിൽ പാട്ടും പാടി ചുവടുവച്ച് ലാവണി അവതരിപ്പിക്കുമ്പോൾ കാഴ്ചക്കാരും അറിയാതെ അതിന്റെ ഭാഗഭാക്കുകളാകുന്നു....


കർണ്ണാടക സംഗീതം,ഹിന്ദുസ്ഥാനി സംഗീതം
ദേശ,ഭാഷ,ജാതി,മത ഭേതങ്ങൾക്കതീതമായി നിലകൊള്ളുന്ന രണ്ട് സംഗീത ശാഖകളാണ് കർണ്ണാടക സംഗീതവും,ഹിന്ദുസ്ഥാനി സംഗീതവും ഇവ.ലോകത്തിന്റെ നെറുകയിൽ സംഗീതത്തിന്റെ മന്ത്രസ്ഥായിയായി നിലകൊള്ളുന്നു. 

സംഗീതം വരമാണ് നന്മയെ തലോലിച്ചുറങ്ങാൻ നമുക്കായി ഈശ്വരൻ തന്ന വരം.. ഈ ദിനത്തിൽ നമുക്ക് സംഗീതത്തെ വാരിപ്പുണരാം. ഉഷസ്സിൽ ഭൂപാളമായും, നിശയിൽ നീലാംബരിയായും...........

ജൂണ്‍ 20

ജൂണ്‍  20 :  അഭയാർഥി  ദിനം 

                                        വീടും നാടും  നഷ്ടപ്പെട്ടു തല ചായ്ക്കാൻ  ഇടമില്ലത്തവരെയാണ്
അഭയാർഥി കൾ   എന്ന് വിളിക്കുന്നത് .എല്ലാ വർഷവും   ജൂണ്‍ 20  അഭയാർഥികളോട്   അനുഭാവം പ്രകടിപ്പിക്കാനുള്ള ദിവസമായി ആചരിക്കുന്നു.


കഴിഞ്ഞ നവംബറിലാണ് ലോകത്തെയാകെ അമ്പരപ്പിച്ച ഒരു പ്രഖ്യാപനം മാല്‍ഡിവസ് പ്രസിഡന്റ് മൊഹമ്മദ് നഷാദ് നടത്തിയത്. ആഗോളതാപനത്തിന്റെ ഫലമായി മാല്‍ഡിവസ് ദ്വീപുകള്‍ സമുദ്രത്തില്‍ മുങ്ങിത്തുടങ്ങിയതിനാല്‍, രാജ്യത്തെ മൂന്നുലക്ഷം ജനങ്ങള്‍ക്കായി പുതിയ സ്ഥലം കണ്ടെത്താന്‍ പോകുന്നു എന്നായിരുന്നു ആ പ്രഖ്യാപനം. ലോകചരിത്രത്തില്‍ ആദ്യമായാകാം ഇത്തരമൊരു പ്രഖ്യാപനം എന്നതുകൊണ്ട് മാത്രമല്ല അത് അമ്പരപ്പ് സൃഷ്ടിച്ചത്. കാലാവസ്ഥാമാറ്റത്തിന്റെ ഫലമായി ഭാവിയില്‍ നേരിടേണ്ടിവരുമെന്ന് ഭയപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ സംഭവിച്ചു തുടങ്ങിയിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു മാല്‍ഡിവസിന്റെ പ്രഖ്യാപനം. 

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 1200 ദ്വീപുകളുടെ ശൃംഗലയായ മാല്‍ഡിവസിലെ പല ദ്വീപുകളും ഇപ്പോള്‍ തന്നെ മനുഷ്യവാസയോഗ്യം അല്ലാതായിക്കഴിഞ്ഞു. ഉയരുന്ന കടല്‍നിരപ്പ് മാല്‍ഡിവസുകാരെ ജന്മദേശം ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നു. മൂന്നുലക്ഷം പേര്‍ ഭൂമിയുടെ മറ്റൊരു ഭാഗത്തേക്ക് പറിച്ചുമാറ്റേണ്ട അവസ്ഥ. സ്വയം അഭയാര്‍ഥികളാകാന്‍ തയ്യാറെടുക്കുകയാണ് അവര്‍. മാല്‍ഡിവസ് നിവാസികള്‍ നേരിടുന്നത് ഒറ്റപ്പെട്ട പ്രശ്‌നമല്ല. ഉയരുന്ന സമുദ്രവിതാനം ഏതാണ്ട് 40 രാജ്യങ്ങളുടെ നിലനില്‍പ്പിന് വെല്ലുവിളി ഉയര്‍ത്തുകയാണ്. അവയില്‍ മിക്കവയും മാല്‍ഡിവസ് പോലുള്ള ചെറുദ്വീപ് രാഷ്ട്രങ്ങളാണ്. ശാന്തസമുദ്രത്തിലും മറ്റും പല ചെറുദ്വീപുകളും വളരെ വേഗം ഉപ്പുവെള്ളം കയറി വാസയോഗ്യമല്ലാതായി മാറുകയാണ്. ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളുടെ തീരപ്രദേശം ആളുകള്‍ ഇപ്പോള്‍ തന്നെ ഉപേക്ഷിച്ച് തുടങ്ങിയിരിക്കുന്നു. പുതിയൊരു അഭയാര്‍ഥി പ്രവാഹം ആരംഭിച്ചിരിക്കുകയാണ്; കാലാവസ്ഥാമാറ്റം സൃഷ്ടിക്കുന്ന അഭയാര്‍ഥി പ്രവാഹം. 'ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍' അടുത്തയിടെ പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നത്, കാലാവസ്ഥാമാറ്റത്തിന്റെ ഫലമായി 2050 ആകുമ്പോഴേക്കും 20 കോടി അഭയാര്‍ഥികള്‍ ഭൂമുഖത്ത് ഉണ്ടാകും എന്നാണ്. സമുദ്രനിരപ്പ് ഉയരും എന്നത് മാത്രമല്ല കാലാവസ്ഥാമാറ്റം വഴി സംഭവിക്കുക. വരള്‍ച്ച, വെള്ളപ്പൊക്കം, ക്ഷാമം ഒക്കെ അനന്തരഫലങ്ങളാണ്. ഇതുവരെയുണ്ടാകാത്ത തരത്തിലാകും ഇതുവഴി അഭയാര്‍ഥികള്‍ സൃഷ്ടിക്കപ്പെടുകയെന്ന്, കൊളംബിയ സര്‍വകലാശാലയ്ക്ക് കീഴിലെ 'സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ എര്‍ത്ത് സയന്‍സ് ഇന്‍ഫര്‍മേഷന്‍ നെറ്റ്‌വര്‍ക്ക്' (ഇകഋടകച), 'കെയര്‍ ഇന്റര്‍നാഷണല്‍' എന്നിവ ചേര്‍ന്ന് തയ്യാറാക്കിയ പഠനസര്‍വ്വെ മുന്നറിയിപ്പ് നല്‍കിയത് ഈ മാസം ആദ്യമാണ്. കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ സമീപഭാവിയില്‍ തന്നെ രാഷ്ട്രീയ, സാമ്പത്തിക സംഘര്‍ഷങ്ങളുടെ അച്ചുതണ്ടാകാനും സാധ്യതയുണ്ടെന്ന് സര്‍വ്വെ തയ്യാറാക്കിയ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. പരിസ്ഥിതി മാറ്റവും കുടിയേറ്റവും തമ്മില്‍ ബന്ധപ്പെടുത്തി ലോകത്താദ്യമായാണ് ഇത്തരമൊരു സര്‍വ്വെ നടക്കുന്നത്. പരിസ്ഥിതിവ്യൂഹങ്ങളെ ആശ്രയിച്ച് നിലനില്‍ക്കുന്ന സാമ്പത്തിക മേഖലകള്‍ തകര്‍ച്ച നേരിടും. ഉദാഹരണം കാലിമേയ്ക്കല്‍, മത്സ്യബന്ധനം, കൃഷി തുടങ്ങിയവ. ഇത്തരം തൊഴില്‍മേഖലകളില്‍ നിന്നാകും അഭയാര്‍ഥികളും കുടിയേറ്റക്കാരും ഏറെ സൃഷ്ടിക്കപ്പെടുക. ഉപ്പുവെള്ളം കയറിയും വെള്ളപ്പൊക്കവും മണ്ണൊലിപ്പും മൂലവും പ്രധാന നദീതട കാര്‍ഷിക മേഖലകള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും. മെക്കോങ്, ഗംഗ, നൈല്‍ തുടങ്ങിയ പ്രമുഖ നദീതടങ്ങളെയെല്ലാം കാലാവസ്ഥാമാറ്റം ഏറെ പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒപ്പം പര്‍വതശിഖരങ്ങളിലെ മഞ്ഞുരുക്കവും ലക്ഷങ്ങളെ അഭയാര്‍ഥികളാക്കും.കാലാവസ്ഥാമാറ്റം മൂലം പറിച്ചു മാറ്റപ്പെടുന്നവരില്‍ ഏറെയും സ്വന്തം രാജ്യത്ത് തന്നെ അഭയാര്‍ഥികളായി മാറുന്ന സ്ഥിതിയാകും ഭാവിയില്‍ ഉണ്ടാവുകയെന്ന് റിപ്പോര്‍ട്ട് പറയുന്നു. നിവലില്‍ 680 കോടി ജനങ്ങളാണ് ഭൂമുഖത്തുള്ളത്. 2050 ആകുമ്പോഴേക്കും ജനസംഖ്യ 900 കോടിയാകും. ജനസംഖ്യയിലെ വര്‍ധനയും കാലാവസ്ഥാമാറ്റം മൂലമുള്ള ദുരിതങ്ങളും കൂടിച്ചേരുമ്പോള്‍ പ്രശ്‌നം ഏറെ ഗുരുതരമാകും. 'യു.എന്‍. ഫ്രേംവര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്'എന്നറിയപ്പെടുന്ന സുപ്രധാന കാലാവസ്ഥാ സമ്മേളനം ഈ ഡിസംബറില്‍ നടക്കാന്‍ പോവുകയാണ്. കാലാവസ്ഥാമാറ്റം ചെറുക്കാന്‍ ലക്ഷ്യമിട്ടുള്ള നിര്‍ണായക തീരുമാനങ്ങള്‍ ആ സമ്മേളനത്തില്‍ ലോകരാഷ്ട്രങ്ങള്‍ കൈക്കൊള്ളുക വഴി മാത്രമേ, ഭാവിയിലെ അഭയാര്‍ഥിപ്രവാഹം തടയാന്‍ കഴിയൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം.-ജെ.എ

Friday, June 26, 2015

ആരണ്യകം

ആരണ്യകം 

സ്കൂൾ പരിസരത്തുള്ള ആരണ്യകഭൂമിയിൽ അധ്യാപകർ  സന്ദർശിക്കുകയും  ഒൻപതാം  ക്ലാസ്സ്  വിദ്യാർഥികൾ  ഫലവൃക്ഷതൈകളടക്കം   മരങ്ങൾ  നട്ടു പിടിപ്പിച്ചു .ആരണ്യകഭൂമിയ്ക്  ചുറ്റിലും ജൈവവേലി നിർമിക്കാൻ  തീരുമാനിച്ചു.

Thursday, June 25, 2015

ജൂണ്‍ 21 : ദേശീയ യോഗദിനം

യോഗ - മനസ്സിനും ശരീരത്തിനും


ഭാരതീയപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളില്‍ ഒന്നാണ് യോഗ. ആയുര്‍വേദം കഴിഞ്ഞാല്‍ ഭാരതം ലോകത്തിന് നല്‍കിയ സംഭാവനയാണിത്. മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തൊടു കൂടി രചിക്കപ്പെട്ട കൃതിയാണ് അഷ്ടാംഗയോഗ, (പതഞ്ജല യോഗശാസ്ത്രം). പതഞ്ജലി മഹര്‍ഷിയാണ് ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവ്.യോഗ എന്ന വാക്കിന്റെ അര്‍ത്ഥം ചേര്‍ച്ച എന്നാണ്.

തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനിക കാലത്ത്, മനുഷ്യന്റെ വര്‍ദ്ധിച്ചു വരുന്ന മാനസിക പിരിമുറുക്കത്തിന്റെ പിരി അയയ്ക്കാന്‍ യോഗയ്ക്കുള്ള കഴിവ് അതുല്യമാണ്. ഈ പശ്ചാത്തലത്തില്‍, ആധുനിക ചികിത്സാ സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും അതുവഴി ആ പുരാതന സമ്പ്രദായത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുമുള്ള പരിശ്രമങ്ങള്‍ ഒരു വശത്തു നടക്കുമ്പോള്‍ തന്നെ, സര്‍വ്വ പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയെന്ന നിലയില്‍ യോഗയെ ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമങ്ങള്‍ വേറൊരു ഭാഗത്ത് ഊര്‍ജ്ജിതമാണ്.
ആധുനികവൈദ്യശാസ്ത്രത്തെ അപേക്ഷിച്ച് വളരെ പുരാതനമായ ഒരു ചരിത്രമുണ്ട് യോഗയ്ക്ക്. നമ്മുടെ പൂര്‍വ്വികരായ ഋഷിമാര്‍ ദീര്‍ഘകാലത്തെ ധ്യാനമനനാദികളാല്‍ നേടിയെടുത്ത വിജ്ഞാനമാണിത്. വാമൊഴിയിലൂടെ ശിഷ്യപരമ്പരകള്‍ക്കു പകര്‍ന്നുകിട്ടിയ ഈ വിജ്ഞാനം പിന്നീട് താളിയോലഗ്രന്ഥങ്ങളിലൂടെ വരമൊഴിയായി മാറി. തലമുറകളായി ഫലം കണ്ടുവരുന്നതും വിശ്വാസമാര്‍ജ്ജിച്ചതുമായ ഒരു ചികിത്സാമാര്‍ഗ്ഗമാണിത്.
പന്ത്രണ്ട് വയസ്സുകഴിഞ്ഞ ആര്‍ക്കും യോഗ അഭ്യസിക്കാം. പക്ഷേ ഋതുവായിരിക്കുന്ന അവസരങ്ങളിലും ഗര്‍ഭാവസ്ഥയിലും സ്ത്രീകള്‍ യോഗാഭ്യാസം ചെയ്യാന്‍ പാടില്ല.


ജൂണ്‍ 21 ദേശീയ യോഗാദിനാചരണത്തോടനുബന്ധിച്ചു  യോഗാമാസ്റ്റർ  ശ്രീ  അനിൽകുമാർ "ആരോഗ്യ ജീവിതത്തിനു യോഗ" എന്ന വിഷയത്തിൽ  പ്രഭാഷണം നടത്തി.തുടർന്ന്  യോഗാഭ്യാസവും  മുൻ  വർഷങ്ങളിൽ യോഗ പരിശീലനം  കിട്ടിയ കുട്ടികളുടെ  യോഗ മുറകളുടെ  പ്രദർശനവും   ഉണ്ടായിരുന്നു.

വായനാദിനം

19നു  രാവിലെ  സ്കൂൾ അസ്സംബ്ലിയിൽ  പി എൻ  പണിക്കരെ അനുസ്മരിച്ചുകൊണ്ട്  സ്കൂൾ ഹെഡ് മാസ്റ്റർ   ഇന്നത്തെ സമൂഹത്തിനു വായനാദിനത്തിന്റെ  പ്രാധാന്യം എന്താണെന്ന്  ഓർമിപ്പിച്ചു .സ്കൂളിലെ മുഴുവൻ കുട്ടികൾക്കും  ലൈബ്രറി പുസ്തകങ്ങളും  വായനാക്കുറിപ്പ്  എഴുതാനുള്ള പുസ്തകങ്ങളും പേപ്പറും  വിതരണം ചെയ്തു.പോസ്റ്റർ പ്രദർശനവും  ഉണ്ടായിരുന്നു.

വായനാദിനം




                     ഒരു ജനസമൂഹം അതിന്റെ സാംസ്‌കാരികമായ വളര്‍ച്ച തുടങ്ങുന്നത് വായനയിലൂടെയാണ്. വായന താളിയോലകളില്‍ തുടങ്ങി പേപ്പറില്‍ നിന്നു മോണിറ്ററിലേക്കു വഴിമാറി ഇന്ന് ഐ പാഡിലും സ്മാര്‍ട്ട് ഫോണുകളിലും എത്തിനില്‍ക്കുകയാണ്. വയനയുടെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്നതിനായി കേരളാ സര്‍ക്കാര്‍ 1996 മുതല്‍ ജൂണ്‍ 19 വായനാദിനമായി ആചരിച്ചുവരുന്നു. മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുകയും കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിസ്ഥാനമിടുകയും ചെയ്ത പി.എന്‍ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്.
1909 മാര്‍ച്ച് ഒന്നിന് കോട്ടയം ജില്ലയില്‍ ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായാണ് പുതുവായില്‍ നാരായണ പണിക്കര്‍ ജനിച്ചത്. കൂട്ടുകാര്‍ക്കൊപ്പം വീടുകള്‍ കയറി പുസ്തകങ്ങള്‍ ശേഖരിച്ച് ജന്മനാട്ടില്‍ ‘സനാതനധര്‍മം’ വായനശാല ആരംഭിച്ചാണ് അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിച്ചത്. 1945 സെപ്റ്റംബറില്‍ തിരുവിതാംകൂര്‍ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു. 1947ല്‍ ഗ്രന്ഥശാലാസംഘം രജിസ്റ്റര്‍ ചെയ്തു. 1949 ജൂലൈയില്‍ അതിന്റെ പേര് തിരുകൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958ല്‍ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി.
ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. 1970ല്‍ പാറശ്ശാല മുതല്‍ കാസര്‍കോഡ് വരെ പണിക്കരുടെ നേതൃത്വത്തില്‍ കാല്‍നടയായി നടത്തിയ സാംസ്‌കാരിക ജാഥ കേരള ചരിത്രത്തിലെ പ്രധാന ഏടുകളിലോന്നാണ്. ‘വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക’ എന്നായിരുന്നു ജാഥയുടെ മുദ്രാവാക്യം. 1995 ജൂണ്‍ 19ന് അദ്ദേഹം നിര്യാതനായി.

വായനോൽസവം



 
 

വായനോൽസവം - 

വിദ്യാരംഗം കലാസാഹിത്യവേദി , വിവിധ ക്ലബ്ബുകൾ  ഇവയുടെ ഉദ്ഘാടനം 18- 06-2015 വ്യാഴാഴ്ച  3 മണിക്ക്  പ്രശസ്ത  കവിയും അധ്യാപകനുമായ ശ്രീ  സി  എം വിനയചന്ദ്രൻ മാസ്റ്റർ  നിർവഹിച്ചു .പി ടി എ പ്രസിഡണ്ട്‌  നാരായണൻ  അധ്യക്ഷത വഹിച്ച  ചടങ്ങിനു  സ്കൂൾ ഹെഡ് മാസ്റ്റർ  സ്വാഗതവും  എസ് .എം . സി   ചെയർമാൻ  ശ്രീ രാജൻ , തുളസി ടീച്ചർ , രാജശ്രീ ടീച്ചർ  എന്നിവർ  ആശംസയും  നേർന്നു

വിജയോൽസവം

വിജയോൽസവം : ജൂണ്‍ 18 2015 ലെ എസ് എസ് എല് സി പരീക്ഷയിൽ 100 % വിജയം  കൈവരിച്ചിരിക്കുന്നു.തുടർച്ചയായി   എട്ടാം വർഷവും  നൂറു മേനി  എന്നതിന് പുറമേ  അഞ്ച് കുട്ടികൾ  മുഴുവൻ വിഷയങ്ങളിൽ എ പ്ലസ്‌  നേടി  സംസ്ഥാനത്തെ മികച്ച  മാതൃക സഹവാസ വിദ്യാലയമായി   ജി എം ആർ എസ് വെള്ളച്ചാൽ  മാറിയിരിക്കുന്നു .വിജയികളെ അനുമോദിക്കുന്ന ചടങ്ങ്  ജൂണ്‍ 18-നു സ്കൂളിൽ നടന്നു.ബഹു: ത്രിക്കരിപൂർ എം.എൽ  .എ  ശ്രീ  കുഞ്ഞിരാമൻ  അനുമോദനച്ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു .കുട്ടികൾക്ക്  ഉപഹാരങ്ങൾ  നല്കി അഭിനന്ദനം  അറിയിച്ചു.

ചങ്ങമ്പുഴ അനുസ്മരണം


ജൂണ്‍ 17  ചങ്ങമ്പുഴയുടെ  67-)മത്  ചരമടിനത്തോടനുബന്ധിച്ച്  ക്ലാസ്സിൽ  ചങ്ങമ്പുഴ കൃതികൾ പരിചയപ്പെടുത്തി .ചങ്ങമ്പുഴയുടെ  വരികളെഴുതിയ പോസ്റ്റർ പ്രദർശിപ്പിച്ചു .

ജൂണ്‍ 14 ലോക രക്തദാന ദിനം


ലോക രക്തദാന ദിനമാണ് ജൂണ്‍ 14.

"സ്വമേധയാ രക്തദാനത്തിനായി എല്ലാവരെയും സന്നദ്ധരാക്കുക" എന്നതാണ് ഈ ദിനാചരണത്തിന്‍റെ ലക്‍ഷ്യം. രക്തം അമൂല്യമാണ്. മനുഷ്യരക്തത്തിനു പകരമായി ഒന്നും ഇതുവരെ വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടില്ല.

അതിനാല്‍ ഒരു രോഗിക്ക് രക്തം ആവശ്യമുണ്ടെങ്കില്‍ മറ്റൊരാളിന്‍റെ രക്തം മാത്രമേ ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളൂ. അതാണ് രക്തദാനത്തിന്‍റെ പ്രസക്തി.

മനുഷ്യ രക്തത്തിനു പകരമായി മറ്റൊന്നില്ല. അപകടങ്ങള്‍ നടക്കുമ്പോഴും ശസ്ത്രക്രിയാവേളയിലും പ്രസവസംബന്ധമായ രക്തസ്രാവമുണ്ടാകുമ്പോഴുമൊക്കെ, രക്തം കൂടിയേ തീരൂ. രക്താര്‍ബുദ ചികിത്സയിലും അവയവങ്ങള്‍ മാറ്റി വെക്കുമ്പോഴും രക്തസംബന്ധമായ അസുഖങ്ങള്‍ക്കും രക്തം ജീവന്‍രക്ഷാമാര്‍ഗമാകുന്നു

18 വയസ്സിനും 55 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏതൊരാള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ രക്തദാനം ചെയ്യാവുന്നതാണ്. ജന്‍‌മദിനമോ വിവാഹവാര്‍ഷികദിനമോ പോലുള്ള വിശേഷ ദിനങ്ങളില്‍ ചെയ്യാവുന്ന ഏറ്റവും നല്ല പുണ്യകര്‍മ്മമാണിത്. രക്തദാനം ജീവദായകമാണ് എന്ന തിരിച്ചറിവ് രക്തദാനത്തിന് നമ്മെ പ്രേരിപ്പിക്കുന്നു.

അപകടങ്ങളാലും രോഗങ്ങളാലും മരണാസന്നരായ രോഗികള്‍ക്ക് ആവശ്യാനുസരണം രക്തം കിട്ടുവാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഇന്നുള്ളത്; പ്രത്യേകിച്ചും ചില അപൂര്‍വ രക്തഗ്രൂപ്പുകള്‍. പണം വാങ്ങി രക്തം വില്‍ക്കുന്ന നടപടി ഇപ്പോള്‍ നിരോധിച്ചിട്ടുണ്ട്. അതിനാല്‍ സ്വമേധയാ ദാനം ചെയ്യുന്ന രക്തം മാത്രമേ ഇന്ന് രക്തബാങ്കുകളില്‍ സ്വീകരിക്കുകയുള്ളു.

പ്രായപൂര്‍ത്തിയായ ഒരാളിന്‍റെ ശരീരത്തില്‍ ശരാശരി 5 ലിറ്റര്‍ രക്തം ഉണ്ടാകും. ആരോഗ്യമുള്ള ഏതൊരാള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യാവുന്നതാണ്. സാധാരണ 350 മില്ലി ലിറ്റര്‍ രക്തമാണ് ശേഖരിക്കുന്നത്. രക്തം ദാനം ചെയ്താല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അത്രയും രക്തം പുതുതായി ശരീരം ഉല്‍പ്പാദിപ്പിക്കും.

അതിനാല്‍ രക്തദാനം തികച്ചും സുരക്ഷിതമായ ഒരു പ്രവൃത്തിയാണ്. മലേറിയ, എച്ച്.ഐ.വി., മഞ്ഞപ്പിത്തം, സിഫിലിസ്, എന്നീ രോഗങ്ങളില്ല എന്ന് പരിശോധനയിലൂടെ ഉറപ്പുവരുത്തിയ ശേഷമേ രക്തബാങ്കുകളിലൂടെ രക്തം നല്‍കുകയുള്ളു.

JUNE 12-അന്തർദേശീയ ബാലവേല വിരുദ്ധ ദിനം

അന്തർദേശീയ ബാലവേല വിരുദ്ധ ദിനം



കുട്ടികള്‍ സമൂഹത്തിലെ നിര്‍ണായകമായ ഘടകമാണ്. ജനസംഖ്യയിലെ ഏതാണ്ട് 23 ശതമാനവും കുട്ടികളാണ്. അവരെ വിദ്യാഭ്യാസവും ആരോഗ്യവും നല്‍കി വളര്‍ത്തുന്നതിന് പകരം ചൂഷണം ചെയ്യുകയാണ് ലോകമെങ്ങും. പടക്കപ്പുരകളിലും ഫാക്ടറി ചൂടിലും ബാല്യം കരിഞ്ഞു വാടുന്നു. ചിലപ്പോള്‍ ഒതുങ്ങിയമരുന്നു. പാടങ്ങളിലും എസ്റ്റേറ്റുകളിലും കന്നുകാലികളെപ്പോലെ അവര്‍ അടിമപ്പണി ചെയ്യുന്നു.

സ്കൂളില്‍ പഠിക്കുന്ന പ്രായത്തിലുള്ള അഞ്ചിനും 17നും ഇടയ്ക്ക് പ്രായമുള്ള24.6 കോടിയിലേറെ കുട്ടികള്‍ കുടുംബം പോറ്റാനും സ്വയം ജീവിക്കാനും പണിയെടുക്കുന്നു, കഠിനാധ്വാനം ചെയ്യുന്നു എന്നാണ് കണക്ക്.
child labour




ലോകത്തില്‍ ആറില്‍ ഒരു കുട്ടി വീതം തൊഴിലാളിയാണ്. ബാല്യം വിടും മുമ്പെ മുതിര്‍ന്നവരെപ്പോലെ പണിയെടുത്ത് ജീവിക്കാനാണവരുടെ വിധി. ബാല വേശ്യകളായി കഴിയുന്ന പെണ്‍കുട്ടികള്‍ വേറെയുമുണ്ട്. ജീവിതം എന്തെന്ന് അറിയും മുമ്പ് സ്വന്തം ശരീരം വില്പനച്ചരക്കാക്കാനാണവരുടെ ദുര്‍വിധി.

ഇന്ത്യയില്‍ എട്ട് കോടിയിലേറെ കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കുന്നുവെന്നാണ് കണക്ക്  കുട്ടികളെക്കൊണ്ട് തൊഴിലെടുപ്പിക്കുന്നവര്‍ പിടിക്കപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും അപൂര്‍വമാണ്. കുട്ടിയുടെ കുടുംബപശ്ചാത്തലവും തൊഴിലിലേര്‍പ്പെടാനുണ്ടായ സാഹചര്യവും കണക്കിലെടുത്തുള്ള പുനരധിവാസംകൂടി ഉള്‍പ്പെടുത്തിയുള്ള ബാലവേല നിരോധനമാണ് ആവശ്യം.


.

Wednesday, June 24, 2015

പരിസ്ഥിതി ദിനം

പരിസ്ഥിതി  ദിനം

പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കി  സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ  ജയപ്രകാശൻ മാസ്റ്റർ കുട്ടികളെ അഭിസംബോധന  ചെയ്ത്  അസംബ്ലിയിൽ സംസാരിച്ചു. ക്ലാസ് തലത്തിൽ പരിസ്ഥിതി ക്വിസ് ,പോസ്റ്റർ രചന  മത്സരം തുടങ്ങി വിവിധങ്ങളായ  പ്രവർത്തനങ്ങൾ നടന്നു.സ്കൂൾ പരിസരത്ത്  ചെടികൾ നട്ടു  പിടിപ്പിക്കുകയും അവ സംരക്ഷിക്കുന്നതിനു  ഗ്രൂപ്പുകളെ  ചുമതലപ്പെടുത്തുകയും ചെയ്തു. "ആരണ്യകം "പദ്ധതിക്ക്  മരം നട്ടുകൊണ്ട്  തുടക്കം കുറിക്കുകയും ചെയ്തു. പോസ്റ്റർ രചന മത്സരത്തിൽ   സുജിത്ത്  ബി എസ്സ്,സരുൻ .സി.കെ  എന്നിവരും  ക്വിസ് മത്സരത്തിൽ അരുണ്‍ ബി എം ,രാകേഷ് എന്നിവരും വിജയികളായി .

Wednesday, June 17, 2015

പ്രവേശനോൽസവം 2015-16

പ്രവേശനോൽസവം 

2015-16  അധ്യയന വർഷത്തെ  ആദ്യത്തെ  ദിവസം കുട്ടികൾക്ക് വളരെ നല്ല അനുഭവമായിരുന്നു.തുളസി ടീച്ചർ പ്രവേശനഗാനം ചൊല്ലുകയും  കുട്ടികൾ ഏറ്റു ചൊല്ലുകയും ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ  ശ്രീ ജയപ്രകാശൻ സർ കുട്ടികളെ സ്വാഗതം ചെയ്തു.