Monday, July 27, 2015

പ്രായത്തെ തോൽപിച്ച പ്രതിഭ; പ്രചോദനമേകിയ വാക്കുകൾ

ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാം (83) അന്തരിച്ചു. ഷില്ലോങ് ഐഐഎമ്മിൽ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണ അദേഹത്തെ ഷില്ലോങ്ങിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണം. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെ നിലനിർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 6.50 ഓടെയാണ് അദേഹത്തിന് ഹൃദയാഘാതമുണ്ടായത്. 

പ്രഗൽഭനായ മിസൈൽ സാങ്കേതികവിദ്യാ വിദഗ്ധനും എഞ്ചിനീയറുമായിരുന്ന അബ്ദുൽ കലാം ജനകീയരായ ഇന്ത്യൻ രാഷ്ട്രപതിമാരിൽ അഗ്രഗണ്യനായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞൻമാരിൽ ഒരാളായിരിക്കുമ്പോഴും ജനങ്ങളുടെ ഹൃദയം തൊടാൻ കഴിഞ്ഞ ജനകീയ നേതാവു കൂടിയായിരുന്നു അദേഹം. 2002 മുതൽ 2007 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന അദേഹം ജനകീയമായ പ്രവർത്തന രീതി കൊണ്ടും സ്വതസിദ്ധമായ എളിമകൊണ്ടും ജനങ്ങളുടെ സ്വന്തം രാഷ്ട്രപതിയായി മാറി. ഇന്ത്യയുടെ 11-മത് രാഷ്ട്രപതിയായിരുന്നു. രാജ്യം ഭാരതരത്ന പുരസ്കാരവും പത്മഭൂഷൺ പുരസ്കാരവും നൽകി ആദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

അബൂൽ പക്കീർ ജൈനുലാബ്ദീൻ അബ്ദുൾ കലാം എന്ന എ.പി.ജെ. അബ്ദുൽ കലാം 1931 ൽ തമിഴ്നാട്ടിലെ രാമേശ്വരത്താണ് ഭൂജാതനായത്. മിസൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ഭാരതത്തിന്റെ മിസൈൽ മനുഷ്യൻ എന്ന് വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റേയും, ലോഞ്ചിംഗ് വെഹിക്കിളിന്റേയും അടിസ്ഥാനമായ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും അബ്ദുൾകലാം നൽകിയ സംഭാവനകൾ നിസ്തുലമാണ്. പൊഖ്റാൻ ആണവ പരീക്ഷണത്തിനു പിന്നിലും സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്.

No comments:

Post a Comment